Mood Quotes

സഫലമീ യാത്ര

സഫലമീ യാത്ര

ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ
ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ നീയെന്നണിയത്തു തന്നെ നില്‍ക്കൂ
ഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം
വ്രണിതമാം കണ് ഠത്തില്‍ ഇന്നു നോവിത്തിരി കുറവുണ്ട്
വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്റെ
പിന്നെ അനന്തതയില്‍ അലിയും ഇരുള്‍ നീലിമയില്‍
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി നിന്നു വിറക്കുമീ ഏകാന്ത താരകളെ
ഇന്നൊട്ട് കാണട്ടെ നീ തൊട്ടു നില്‍ക്കൂ

ആതിര വരുന്നേരമൊരുമിച്ച് കൈകള്‍ കോര്‍ത്തെതിരേല്‍ക്കണം നമുക്കിക്കുറി
ആതിര വരുന്നേരമൊരുമിച്ച് കൈകള്‍ കോര്‍ത്തെതിരേല്‍ക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം
ആതിര വരുന്നേരമൊരുമിച്ച് കൈകള്‍ കോര്‍ത്തെതിരേല്‍ക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം

എന്ത് നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ ചന്തം നിറക്കുകീ ശിഷ്ടദിനങ്ങളില്‍
മിഴിനീര്‍ ചവര്‍പ്പ് പെടാതീ മധുപാത്രം അടിയോളം മോന്തുക
നേര്‍ത്ത നിലാവിന്റെ അടിയില്‍ തെളിയുമിരുള്‍ നോക്ക്
ഇരുളിന്റെ അറകളിലെ ഓര്‍മ്മകളെടുക്കുക ഇവിടെ എന്തോര്‍മ്മകളെന്നോ

നെറുകയിലിരുട്ടേന്തി പാറാവ്‌ നില്‍ക്കുമീ തെരുവ് വിളക്കുകള്‍ക്കപ്പുറം
പധിതമാം ബോധത്തിനപ്പുറം ഓര്‍മ്മകള്‍ ഒന്നും ഇല്ലെന്നോ ഒന്നുമില്ലെന്നോ

പല നിറം കാച്ചിയ വളകള്‍ അണിഞ്ഞും അഴിച്ചും
പല മുഖം കൊണ്ട് നാം തമ്മില്‍ എതിരേറ്റും
പല നിറം കാച്ചിയ വളകള്‍ അണിഞ്ഞും അഴിച്ചും
പല മുഖം കൊണ്ട് നാം തമ്മില്‍ എതിരേറ്റും
എന്തും പരസ്പരം മോഹിച്ചും പതിറ്റാണ്ടുകള്‍ നീണ്ടോരീ
അറിയാത്ത വഴികളില്‍ എത്ര കൊഴുത്ത ചവര്‍പ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍ ഓര്‍മ്മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോര കാഴ്ചകളായി പിറകിലേക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി പാതിയിലേറെ കടന്നുവല്ലോ വഴി

ഏതോ പുഴയുടെ കളകളത്തില്‍ ഏതോ മലമുടി പോക്കുവെയിലില്‍
ഏതോ നിശീഥത്തിന്‍ തേക്ക് പാട്ടില്‍ ഏതോ വിജനമാം വഴി വക്കില്‍ നിഴലുകള്‍ നീങ്ങുമൊരു താന്തമാം അന്തിയില്‍
പടവുകളായ് കിഴക്കേറെ ഉയര്‍ന്നു പോയ്
കടു നീല വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍
പടവുകളായ് കിഴക്കേറെ ഉയര്‍ന്നു പോയ്
കടു നീല വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
വിളയുന്ന മേളങ്ങള്‍ ഉറയുന്ന രാവുകളില്‍
എങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ സഖീ
എങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ
ഒന്നുമില്ലെന്നോ ഒന്നുമില്ലെന്നോ

ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ
പാതിരകള്‍ ഇളകാതെ അറിയാതെ
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ

ഏതാണ്ടൊരോര്‍മ്മ വരുന്നുവോ ഓര്‍ത്താലും ഓര്‍ക്കാതിരുന്നാലും
ആതിര എത്തും കടന്നുപോമീ വഴി നാമീ ജനലിലൂടെതിരേല്‍ക്കും
ഇപ്പഴയോരോര്‍മ്മകള്‍ ഒഴിഞ്ഞ താലം
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്‍ പതിക്കാതെ മനമിടറാതെ

കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും തിരുവോണം വരും
കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം
നമുക്കിപ്പോഴീ ആര്‍ദ്രയെ ശാന്തരായ് സൗമ്യരായ് എതിരേല്‍ക്കാം
വരിക സഖീ അരികത്തു ചേര്‍ന്ന് നില്‍ക്കൂ
പഴയൊരു മന്ത്രം സ്മരിക്കാം അന്യോന്യം ഊന്നുവടികളായി നില്‍ക്കാം
ഹാ സഫലമീ യാത്ര
ഹാ സഫലമീ യാത്ര

കക്കാട് നാരായണന്‍ നമ്പൂതിരി. 1927 ജൂലായ് 14ന് കോഴിക്കോട് ജില്ലയിലെ അവിടനല്ലൂരില്‍ ജനിച്ചു. കൃതികള്‍: ശലഭഗീതം, ആയിരത്തിത്തൊള്ളായിരത്തി അറുപത്തിമൂന്ന്, പാതാളത്തിന്റെ മുഴക്കം, കവിത, വജ്രകുണ്ഡലം, ഇതാ ആശ്രമമൃഗം കൊല്ല് കൊല്ല്, സഫലമീയാത്ര, പകലറുതിക്കുമുമ്പ്, നാടന്‍ചിന്തുകള്‍, കവിതയും പാരമ്പര്യവും, അവലോകനം. സഫലമീയാത്രയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ െ്രെപസ് ഫോര്‍ പോയട്രി, കുമാരനാശാന്‍ സ്മാരക അവാര്‍ഡ് എന്നിവ ലഭിച്ചു. 1987 ജനവരി 6ന് കോഴിക്കോട്ട് അന്തരിച്ചു. അച്ഛന്‍: നാരായണന്‍ നമ്പൂതിരി; അമ്മ: ദേവകി അന്തര്‍ജ്ജനം. ഭാര്യ: ശ്രീദേവി. മക്കള്‍: ശ്രീകുമാര്‍, ശ്യാംകുമാര്‍.
[amazon_link asins=’8130008297,8182648726,8182650860′ template=’ProductGrid’ store=’vallappura-21′ marketplace=’IN’ link_id=’b22dadb7-6294-11e8-8c07-6bcf9e63acce’]

[amazon_link asins=’8184231172,B007E4WHU6,8122613705,9380884915,8130015021,8184230095,817180134X,9351651738,8171300596′ template=’ProductGrid’ store=’vallappura-21′ marketplace=’IN’ link_id=’5c7f7983-6294-11e8-a684-e91d9a131d0b’]

Related posts

ജനിച്ച് പോയില്ലേ സാർ, ജീവിച്ചോട്ടെ

rahulvallappura

Waiting

rahulvallappura

Loneliness expresses the pain of being alone and solitude expresses the glory of being alone.

rahulvallappura